Thursday, July 31, 2014

വിക്രമാദിത്യന്‍


കഥ, തിരക്കഥ, സംഭാഷണം: ഡോ: ഇക്ബാല്‍ കുറ്റിപ്പുറം
സംവിധാനം : ലാല്‍ ജോസ്‌

ഈ സിനിമയുടെ റിവ്യൂ എന്നതിനുപകരം ഒരു പഴയ കഥ പറയാം.

രണ്ട്‌ സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ (വിക്രമനും ആദിത്യനും).
ചെറുപ്പം മുതലേ പരസ്പരം മത്സരിച്ചും കലഹിച്ചും വളര്‍ന്ന് വരുന്നു.
ഇവര്‍ക്കിടയില്‍ ഒരു പെണ്‍ സുഹൃത്തും ഉണ്ട്‌.

 വിക്രമന്‍ നല്ല സാഹചര്യങ്ങളില്‍ വളര്‍ന്ന് കേമനായി.
ആദിത്യന്‍ എന്നും പരാജയത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു.
പക്ഷേ, സുഹൃത്തായ പെണ്‍കുട്ടിക്ക്‌ ആദിത്യനോട്‌ സുഹൃത്ത്‌ എന്നതിനപ്പുറമുള്ള താല്‍പര്യമുണ്ട്‌.
അത്‌ വിക്രമനും അറിയാം.

ഒരു സുപ്രഭതത്തില്‍ എന്തോ ഞെട്ടിക്കുന്ന വിഷമത്തില്‍ മനം നൊന്ത്‌ ആദിത്യന്‍ നാട്‌ വിട്ടു.
ഒരിക്കലും പൊറുക്കാനാവാത്ത തെറ്റല്ലേ ഞാന്‍ ചെയ്തതെന്ന് ആ അമ്മ വിലപിക്കുന്നുണ്ടെങ്കിലും എല്ലാം പ്രേക്ഷകര്‍ പിന്നെ അറിഞ്ഞാല്‍ മതി.

നാടുവിട്ട്‌ പോയ ആദിത്യന്‍ കേമനായി തിരിച്ചുവരുന്നു. പക്ഷേ, മഹാ കേമനായി എന്ന് ക്ളൈമാക്സിലേ പറയൂ.

നാട്‌ വിട്ട്‌ പോകും വഴി ജീവിതം വെടിയാന്‍ തുനിഞ്ഞപ്പോള്‍ ഒരു രക്ഷകനെത്തി, കൂടെ കൂട്ടി. ആ രക്ഷകന്‍ ചെറുതായി ഒന്ന് ഉപദേശിച്ചു. പയ്യന്‍ ആളാകെ മാറി. ഒരു വിധം മിടുക്കന്‍മാര്‍ കഷ്ടപ്പെട്ട്‌ നേടുന്ന കാര്യങ്ങള്‍ നമ്മുടെ നായകന്‍ പുഷ്പം പോലെ നേടിയെടുത്തു. എന്നിട്ടാണീ വരവ്‌.

അങ്ങനെ ക്ളൈമാക്സില്‍ നായകന്‍ മധുരപ്രതികാരം ചെയ്ത്‌ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കും.

മുകളില്‍ പറഞ്ഞത്‌ തന്നെയാണോ ഈ സിനിമയുടെ കഥയും എന്ന് ചോദിച്ചാല്‍ അങ്ങനെയും പറയാം.

ഇതിലെ നായികയുടെ കാര്യമാണ്‌ കഷ്ടം. നായകന്‍ വരാതായപ്പോള്‍ മറ്റേ സുഹൃത്ത്‌ ജീവിതത്തിലേയ്ക്ക്‌ ക്ഷണിച്ചു. നായകന്‌ ഒരു അന്ത്യശാസന ഇ മെയില്‍ രൂപത്തില്‍ അയച്ചു. മറുപടി ഇല്ലാതായപ്പോള്‍ സുഹൃത്തിന്‌ വാക്ക്‌ കൊടുത്തു. അപ്പോഴുണ്ട്‌ ദേ വരുന്നു നായകന്‍.
ജസ്റ്റ്‌ മിസ്സ്‌. 

പിന്നെ, ഭാഗ്യത്തിന്‌ മറ്റേ സുഹൃത്ത്‌ ഈ പെണ്‍കുട്ടിയോട്‌ നായകനോടൊപ്പം പൊയ്ക്കോളാന്‍ സമ്മതിച്ചു. പാവം രക്ഷപ്പെട്ടു.
'ഞാന്‍ നിക്കണോ അതോ പോണോ...' എന്ന ഒരു നില്‍പ്പുണ്ട്‌ ... പാവം നായിക... പെറ്റ തള്ള സഹിക്കൂല...

അങ്ങനെ എല്ലാം ശുഭം.

ഇനി ചിത്രത്തെക്കുറിച്ച്‌ പറയുകയാണെങ്കില്‍, ഇത്‌ സാധാരണ പ്രേക്ഷകര്‍ക്ക്‌ കുറച്ചൊക്കെ ഇഷ്ടപ്പെടും.
ദുല്‍ക്കര്‍ സല്‍മാന്‍ മികവ്‌ പുലര്‍ത്തുന്നുണ്ട്‌. ഒരു കരച്ചില്‍ ഒരല്‍പം കുറയ്ക്കാമായിരുന്നു.
നമിതയും മോശമായില്ല.
ഉണ്ണിമുകുന്ദന്‍ മസിലളിയനായി തന്നെ ചിത്രത്തിലുണ്ട്‌.
ആദിത്യണ്റ്റെ അച്ഛന്‍ കള്ളന്‍ ചെരുതായൊന്ന് മനസ്സിനെ സ്പര്‍ശിച്ചു.

ഫ്ലാഷ്‌ ബാക്കുകളും മറ്റും പല ഘട്ടങ്ങളിലും വലിച്ച്‌ നീട്ടലായി അനുഭവപ്പെട്ടു.

Rating : 5 / 10